ന്യൂഡല്‍ഹി: കുട്ടികൾ ഉണ്ടാവുന്നില്ലെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊലപാതകത്തിന് ശേഷം ഭാര്യയെ ഫാനില്‍ കെട്ടിത്തൂക്കിയ ഇയാള്‍ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 27 കാരനായ കപില്‍ ശര്‍മ്മ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍വ്വതി ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : കപില്‍ ഭാര്യയായ പാര്‍വ്വതിയെ തല്ലിവീഴ്ത്തിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പാര്‍വ്വതി സ്വയം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നതിനായി അയണ്‍ബോക്സ് ഉപയോഗിച്ച് ശരീരം പൊള്ളിക്കുകയും ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ പതിനഞ്ചു മിനിറ്റിനു ശേഷം ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു വരുത്തിയ കപില്‍ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. സ്വീറ്റസ് വാങ്ങുന്നതിനായി താന്‍ കടയില്‍ പോയ സമയത്തായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഇയാള്‍ പോലീസിനും മൊഴി നല്കി. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ ഫലം പരിശോധിച്ചപ്പോഴാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് കപിലിനെ ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയ്ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.