ചൈനയിലെ ഷാംഗ്ഹായില്‍ നാലാം തരംഗത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ലോകം വായിച്ചറിയുന്നത്. അതിനിടെ വീണ്ടും അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. സിക, ഡെങ്കിപ്പനി എന്നിവ പോലെ പ്രാണികളില്‍ നിന്നാകും അടുത്ത മഹാമാരി പടര്‍ന്ന് പിടിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ് നൽകുന്നത്.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവയാണ് ലോകമെമ്ബാടും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധികള്‍. 130 രാജ്യങ്ങളിലായി 390 മില്യണ്‍ ആളുകളെയാണ് ഓരോ വര്‍ഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുന്‍ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച റിസ്‌ക് വര്‍ധിക്കുന്നതായി തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. നഗരവത്കരണത്തോടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവണത വന്നുവെന്നും അത് മഹാമാരി കത്തി പടരുന്നതിന് കാരണമായെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.