മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകള്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ ആരായുന്നതിനാണ് നിയന്ത്രണം.പിആര്‍ഡി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതികരണം ചോദിക്കാന്‍ പാടുള്ളൂ. ഗസ്റ്റ് ഹൗസിലും റെയില്‍വേ സ്റ്റേഷനിലും പ്രതികരണം എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
സെക്രട്ടേറിയറ്റിനകത്തും പുറത്ത് പൊതുവദികളിലും മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്.
പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം മാധ്യമങ്ങൾ നിർബന്ധപൂർവമെടുക്കുന്നത് വിലക്കി. വിശിഷ്ടവ്യക്തികൾ മാധ്യമങ്ങളുമായി സംവദിക്കണോയെന്ന് മുൻകൂട്ടി നിശ്ചയിച്ചാൽമാത്രമേ അതിന് അവസരമുണ്ടാകൂ. ഇവിടങ്ങളിൽ പബ്ലിക് റിലേഷൻസ് വകുപ്പൊരുക്കുന്ന സ്ഥലങ്ങളിൽ മാത്രമാകും മാധ്യമങ്ങൾക്ക് പ്രവേശനം. പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കൽ, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകൾ എന്നിവയ്ക്കെല്ലാം നിയന്ത്രണമുണ്ട്.