താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. കോലഞ്ചേരി സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) ആണ് മരിച്ചത്.അതേസമയം കോഴിക്കോട്-വയനാട് പാതയില്‍ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ദുരന്തനിവാരണ സേനയുടെ അടിയന്തരയോഗം അല്‍പ്പസമയത്തിനകം ചേരും. പുല്ലൂരാംപാറയില്‍ 7 വീടുകള്‍ വെള്ളത്തിനടിയിലായി. ബാലുശ്ശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു.
കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. താമരശേരി കട്ടിപ്പാറ, കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍ മേഖലകളിലാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ തകര്‍ന്നു.തകര്‍ന്ന വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഈങ്ങാപ്പുഴ, പൂന്നൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.
അതിനിടെ, മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. ചാത്തല്ലൂരിൽ 6 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. മഴ ശക്തമായാൽ അപകട സാധ്യതയെന്ന് തഹസിൽദാർ അറിയിച്ചു. അതേസമയം പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി അഴിമുഖത്ത് ഫൈബർ ബോട്ടുമുങ്ങി കാണാതായ താനൂർ സ്വദേശി ഹംസയുടെ മൃതദേഹമാണ് കണ്ടെത്തിയത്