കോവിഡ് ദീർഘകാലം ബാധിച്ച രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞും ശരീരാവയങ്ങള്‍ക്ക് ചില തകരാറുകള്‍ കണ്ടെത്തിയതായി പുതിയ പഠനം. 536 രോഗികളില്‍ 331 പേരിലും പ്രാഥമിക രോഗനിര്‍ണയം നടത്തി ആറ് മാസത്തിന് ശേഷം അവയവങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടതായി കണ്ടെത്തി. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം രോഗികളില്‍ 59 ശതമാനം പേരുടെയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെ ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. പല അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമത കോവിഡ് ബാധിച്ച് ആറോ പന്ത്രണ്ടോ മാസങ്ങള്‍ കൊണ്ട് കുറയുന്നതായും പഠനം കണ്ടെത്തി. 12 മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരില്‍ കടുത്ത ശ്വാസതടസവും, കോഗ്നിറ്റീവ് ഡിസോര്‍ഡറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 536 രോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 13 ശതമാനം പേരും കോവിഡ്19 ന് ആശുപത്രിയില്‍ ചികില്‍സ തേടിയവരാണ്. പഠനത്തില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.