കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി മൂന്നാം പ്രതി. റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും. ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രവി പൂജാരിയെ സെനഗലില്‍ നിന്ന് വിട്ടുകിട്ടിയാല്‍ കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം. അഞ്ച് ദിവസത്തിനകം പൂജാരിയെ കൈമാറാമെന്നാണ് സെനഗല്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൂജാരി പിടിയിലായത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു.
കഴിഞ്ഞ മാസം പത്തൊമ്പതിനാണ് സെനഗലില്‍ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗലിലും ബുര്‍ക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗല്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.