നരേന്ദ്ര മോദിയുടെ ഇതുവരെയുള്ള ഭരണം രാജ്യത്ത് തൊഴില്‍ ഇല്ലായ്മ്മക്ക് കാരണമായെന്നു അന്താരാഷ്ട മാധ്യമങ്ങള്‍. അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയായിരുന്ന സാമ്പത്തിക വ്യവസ്ഥയെ കുട്ടിച്ചോറാക്കുന്ന നടപടികളാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടായതെന്നും ഇവര്‍ വിലയിരുത്തുന്നു. നോട്ടുനിരോധനവും ചരക്ക്, സേവന നികുതിയും ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ അപ്രമാദിത്വം തകര്‍ത്തെന്നു ലണ്ടന്‍ ആസ്ഥാനമായ ഇംഗ്ലീഷ് വാരിക മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ജയത്തോടെ എതിരാളികളില്ലാത്ത നിലയില്‍നിന്നു മോദി ഏറെ പിന്നാക്കം പോയെന്നും വാരിക പറയുന്നു.
ശരിയായ വിമര്‍ശനം അനുവദിക്കാത്തതിനാല്‍ മോദിയുടെ നയങ്ങളും നിര്‍ദേശങ്ങളും ഫലപൂര്‍ത്തിയിലെത്തുന്നില്ല. വിജയം തുടരണമെങ്കില്‍ പ്രചാരണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, രാജ്യത്തെ നന്നായി ഭരിക്കാന്‍ അറിയാമെന്നു കാണിച്ചുകൊടുക്കുക. ഈ പ്രകടനമെല്ലാം വോട്ടര്‍മാര്‍ അധികം വൈകാതെ മറക്കും.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെങ്കിലും മോദിയുടെ തിളക്കം കുറയുകയാണ്. ഇതിനു മോദി സ്വയം പഴിച്ചാല്‍ മതി. സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയില്‍ ഭരണം മറക്കുകയാണ് അദ്ദേഹം. നോട്ടുനിരോധനം മൊത്തം ആഭ്യന്തര ഉല്‍പാദനം കാര്യമായി കുറയാന്‍ ഇടയാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഏറ്റവും മോശം രീതിയില്‍ ചരക്ക്, സേവന നികുതി നടപ്പാക്കിയതു സ്ഥിതി കൂടുതല്‍ മോശമാക്കി. മാധ്യമപ്രവര്‍ത്തനം ഭീതിയിലാണ്. ബിജെപിയിലെ രണ്ടാമന്‍ അമിത് ഷായുടെ മകന്റെ ബിസിനസ് സംബന്ധിച്ചു ചോദ്യമുന്നയിച്ചവരെ നിയമനടപടികളില്‍ കുരുക്കുന്നു. മോദിയെ അനുകരിക്കുന്ന തമാശക്കാര്‍ക്ക് അവസരം നിഷേധിക്കുന്നു. മാധ്യമങ്ങൾ വിലയിരുത്തുന്നു.