പ്രതിസന്ധി സ്ഥിരീകരിച്ച് സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ പ്രതിസന്ധിയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് സർക്കാർ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ മൂലമുള്ള ചില പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. നോട്ട് അസാധുവാക്കലെന്ന അനാവശ്യ അതിസാഹസികതമൂലം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പറഞ്ഞു.
ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ കാലാവധി നീട്ടി. മൂന്നു വര്‍ഷത്തെ കാലാവധി അടുത്തമാസം 16 ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷം കൂടി അരവിന്ദ് സുബ്രഹ്മണ്യന് നീട്ടി നല്‍കിയിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെ സമ്മതിച്ചിരുന്നു.