കണ്ണൂരിൽ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. കണ്ണൂർ കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ ആണ് തീപിടുത്തം ഉണ്ടായത്. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ തീപിടിച്ച് നശിച്ചത്. തീ പടർന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഫയർ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടമുണ്ടാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ പ്രദേശത്ത് നിന്ന് മാറ്റണമെന്നും ഇല്ലെങ്കിൽ അപകട സാധ്യതയുണ്ടെന്നും പൊലീസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
രാവിലെ 10 മണിയോടെയായിരുന്നു തീപ്പിടിത്തം തുടങ്ങിയത്. രണ്ടു കിലോമീറ്ററിനുള്ളില്‍ അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ പടരുകയായിരുന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്‌നിശമന സേനയുടെ യൂനിറ്റുകള്‍ തീയണയ്ക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് എത്തുന്നുണ്ട്. വീടുകള്‍ക്ക് സമീപം വരെ തീയെത്തിയിട്ടുണ്ട്. ഇതോടെ 100 കണക്കിന് നാട്ടുകാരും തീയണയ്ക്കാന്‍ രംഗത്തുണ്ട്.