കൊറോണ ബാധയെ സംബന്ധിച്ച് കേരളത്തിൽ ശുഭ സൂചനകൾ. രോഗബാധിതരുടെ ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും പത്തിൽ കൂടാത്തതാണ് പ്രതീക്ഷ നൽകുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നതും ശുഭസൂചനയാണ്. കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കലും ഐസോലേഷനും ലോക്ക്ഡൗണിലെ ശക്തമായ നിയന്ത്രണങ്ങളും അധികം വ്യാപനമുണ്ടാവാതെ കേരളത്തിൽ കോവിഡിനെ തളച്ചിടാൻ വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.
രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിരുത്തിയിരിക്കുകയാണ്.കേരളത്തേക്കാൾ കോവിഡ് ബാധിതർ കുറവുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തേക്കാൾ ഇരട്ടിയിലധികമായി.
കൊറോണ ബാധിതനായ ഒരാൾ 2.6 പേർക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ വിദേശത്തുനിന്ന് കേരളത്തിലെത്തിയ ഇരുന്നൂറ്റമ്പതോളം രോഗികൾ നൂറിൽ താഴെ പേർക്ക് മാത്രമാണ് രോഗം പകർന്നത്. വിദേശത്ത് നിന്നെത്തിയവരുടെ കണക്കെടുത്ത് അവരെ കൃത്യമായി ക്വാറന്റൈനിലാക്കാൻ കഴിഞ്ഞതിലൂടെയാണ് ഇതിന് സാധിച്ചത്.
സമ്പർക്കത്തിലൂടെ ചിലരിലേക്ക് രോഗം പകർന്നെങ്കിലും സമ്പർക്കത്തിലൂടെ രോഗം വന്നവരിലൂടെ പിന്നീട് രോഗബാധയുണ്ടാവാതെ തടയാൻ കേരളത്തിനായി.