കോവിഡ് മൂലം മരിച്ചവരുടെമൃതദേഹങ്ങൾ സംസ്കാരിക്കാൻ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡൽഹി. മരണസംഖ്യ ക്രമാതീതമായി ഉയർന്നതോടെ പലയിടത്തും മൃതദേങ്ങൾ സംസ്കരിക്കാൻ താത്കാലിക ശ്മശാനങ്ങൾ സജ്ജമാക്കുകയാണ് അധികൃതർ. സരായ് കാലെ ഖാൻ ശ്മശാനത്ത് ദിവസേന 60-70 മൃതദേഹങ്ങൾ വരെയാണ് സംസ്കരിക്കുന്നത്. ദിനംപ്രതി 22 മൃതദേഹങ്ങൾ മാത്രം സംസ്കാരിക്കാൻ ശേഷിയുള്ള ശ്മശാനത്താണ് മൂന്നിരട്ടിയോളം മൃതദേഹങ്ങൾ സംസ്കരിക്കേണ്ട സാഹചര്യമുള്ളത്.
നിലവിൽ ദിനംപ്രതി 350ലേറെ പേരാണ് ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. ഡൽഹിയിലെ എല്ലാ ശ്മശാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. എല്ലായിടത്തും ഉൾക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങൾ സംസ്കരിക്കേണ്ട സാഹചര്യമാണ്. മുഴുവൻ ശ്മശാനങ്ങൾക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലൻസുകളുടെയും വാഹനങ്ങളുടെയും നീണ്ടനിര തന്നെയാണ്.