ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഐഎം. അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും സഖ്യമുണ്ടാക്കും. പശ്ചിമബംഗാളില്‍ അടവുനയത്തിനും പാര്‍ട്ടി ശ്രമിക്കും. തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാര്‍, യുപി സംസ്ഥാനങ്ങളില്‍ സഖ്യത്തിന് ധാരണയായി.ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക, സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകൾ കൂട്ടുക, ബദൽ മതേതര സർക്കാരിന് ശ്രമിക്കുക. ഈ മൂന്ന് നിർദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാണ് പാർട്ടി കോൺഗ്രസ് നയം. എന്നാൽ ഫലത്തിൽ പ്രാദേശിക സഖ്യങ്ങൾ രാഷ്ട്രീയ സഖ്യമായി മാറും. തമിഴ്നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡിഎംകെ സഖ്യത്തിൽ സിപിഐഎം മത്സരിക്കും.
മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബിഹാറിൽ ആർജെഡി കോൺഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകും. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തോട് സിപിഐഎം ഒരു സീറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.പശ്ചിമബംഗാളിൽ തൃണമൂലുമായി സഹകരിക്കേണ്ടതില്ല എന്ന കോൺഗ്രസ് തീരുമാനം സിപിഐഎമ്മിന് ആശ്വാസമായി. നിലവിൽ ബംഗാളിൽ 24 പർഗാനാസ് എന്ന മേഖലയിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയായി സിപിഐഎം മാറി എന്ന് നേതാക്കളും സമ്മതിക്കുന്നുണ്ട്.