ചൈനയിലെ വുഹാൻ പ്രവിശ്യയിലേക്ക് ഇന്ത്യ അയച്ച വ്യോമസേനയുടെ ഭീമൻ ചരക്ക് വിമാനത്തിന്റെ മടക്കം ചൈന മനപ്പൂർവം വൈകിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനയിലേക്ക് രോഗ വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളുമായി അയച്ച വിമാനം തിരികെ വുഹാനിൽ നിന്നും ഇന്ത്യൻ പൗരൻമാരെയും കൊണ്ടു വരുവാൻ ലക്ഷ്യമിട്ടിരുന്നു. ചൈനീസ് അധികൃതരുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയ ശേഷമാണ് വ്യോമസേനയുടെ വലിയ ചരക്കു വിമാനമായ സി-17 അയച്ചത്. ഏത് കാലാവസ്ഥയിലും അടിയന്തര സേവനം നടത്തുവാൻ പര്യാപ്തമാണ് ഈ വിമാനം. എന്നാൽ വുഹാനിൽ ലാന്റ് ചെയ്ത വിമാനത്തിന് ക്ലിയറൻസ് നൽകാതെ ചൈനീസ് അധികൃതർ വൈകിപ്പിക്കുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.
ഈ മാസം പതിനേഴിനാണ് വ്യോമസേനയുടെ ചരക്ക് വിമാനമുപയോഗിച്ച് ചൈനയിലേക്ക് പ്രത്യേക ദൗത്യം നടത്തുമെന്ന് ഇന്ത്യ അറിയിച്ചത്. ഇന്ത്യൻ പൗരൻമാരെ മടക്കിക്കൊണ്ട് പോകുന്നതിൽ ചൈനയുടെ അനിഷ്ടമാണ് ഇപ്പോഴത്തെ വൈകിപ്പിക്കലിന് പിന്നിലെന്ന് കരുതുന്നു. മുൻപും രണ്ട് തവണ ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യ പൗരൻമാരെ ഒഴിപ്പിച്ചിരുന്നു. 647 ഇന്ത്യക്കാരെയും ഏഴ് മാലി പൗരൻമാരെയുമാണ് തിരികെ എത്തിച്ചത്. യാത്രാവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു രണ്ടു തവണയും ഇന്ത്യ ദൗത്യം നടത്തിയത്.