അവിനാശി ബസ് അപകടത്തിൽ മരിച്ച
എറണാകുളം-ബംഗളുരു കെഎസ്ആർടിസി വോൾവോ സർവീസിലെ ജീവനക്കാരായ ടി ഡി ഗിരീഷിനും ബൈജുവിനും സഹപ്രവര്‍ത്തകർ വിട നൽകിയത് വികാരനിർഭരമായിരുന്നു. ഗിരീഷിന്റെ മൃതദേഹം പെരുമ്പാവൂർ ഒക്കൽ ശ്മശാനത്തിലും ബൈജുവിന്റെ മൃതദേഹം പിറവം വെളിയനാടുള്ള വീട്ടുവളപ്പിലുമാണ് സംസ്കരിച്ചത്. ബൈജുവിന്റെയും ഗിരീഷിന്റെയുമടക്കം എറണാകുളം ജില്ലയിലെ ഏഴു പേരുടെ സംസ്കാര ചടങ്ങുകളും ഇന്നലെ രാവിലെ നടന്നു.പുല്ലുവഴിയിലെ വീട്ടിൽ എത്തിച്ച ഗിരീഷിന്റെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി മുൻ കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി ഉൾപ്പെടെ ആയിരങ്ങൾ എത്തി.
രോഗബാധിതയായ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഗിരീഷും ബൈജുവും നടത്തിയ ഇടപെടൽ കെഎസ്ആർടിസിയുടെ അഭിമാനമായിരുന്നു എന്ന് ടോമിൻ തച്ചങ്കരി അനുസ്മരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകിയാണ് അദ്ദേഹം മടങ്ങിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. വെളിയനാടുള്ള വീട്ടിലെത്തിച്ച ബൈജുവിന്റെ മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. അവധി ദിനത്തിൽ അച്ഛനെയും അമ്മയെയും കാണാൻ യാത്ര തുടങ്ങിയ മകൾ ചേതനയറ്റ് കിടക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ നിലവിളി മാത്രമായിരുന്നു തൃപ്പൂണിത്തുറയിലെ ഗോപികയുടെ വീട്ടിൽ.
അന്തിമോപചാരമർപ്പിക്കാനെത്തിയവർക്കും അതുകണ്ടു നിൽക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് രാവിലെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി പത്ത് മണിയോടെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.