ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) സംബന്ധിച്ച് പാർലമെന്റിനെ കബളിപ്പിച്ച് കേന്ദ്രം. ദേശീയ ജനസംഖ്യാ രജിസ്റ്ററിലും കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എൻആർസി രാജ്യമൊട്ടാകെ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് വിവിധ വേദികളിലും പാർലിമെന്റ് പ്രസംഗങ്ങൾക്കിടയിലും ആവർത്തിച്ച അമിത് ഷായുടെയും മോഡിയുടെയും നിലപാടുകൾക്ക് വിരുദ്ധമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ മറുപടി.
വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ദേശീയ തലത്തിൽ മതധ്രൂവീകരണം നടപ്പാക്കുന്നതിനുള്ള ത്രിശൂലമായാണ് ദേശീയ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ പട്ടിക (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയെ ബിജെപി നേതാക്കൾ ഉപയോഗിക്കുന്നത്. രാജ്യവ്യാപക എൻആർസി ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായിരുന്നു. ഇവ നടപ്പാക്കുമെന്ന് ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് റാലികളിലും ആവർത്തിക്കുന്നുണ്ട്.