സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരായ പരാമർശങ്ങളാണ് പരിശോധിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന.
സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നത്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നും പുറത്തുവന്ന സി. എ. ജി റിപ്പോർട്ടിൽ പറയുന്നു.