പെരുമ്പാവൂര്‍: ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ട യുവാവിനെക്കുറിച്ച് കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണ് പ്രതിയെക്കുറിച്ചുള്ള സൂചനയിൽ നിർണായക പങ്കു വഹിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ കണ്ണൂരിലുണ്ടെന്ന് മനസിലാക്കുകയും അതുവഴി പൊലീസ് ഇയാളെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ണൂരില്‍ പിടിയിലായ ആള്‍ക്ക് പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തൃശൂരിലെ രഹസ്യകേന്ദ്രത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കണ്ണൂരിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. രണ്ടുദിവസം മുമ്പാണ് പാചകക്കാരനായി ഇയാള്‍ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ പ്രതിയാരെന്ന് ഇനിയും തീര്‍ത്തു പറയാന്‍ പൊലീസിന് കഴിയുന്നില്ല.
കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണ് ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നുമാണ് പോലീസിന്റെ അനുമാനം.
ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ കേസിനെ വളരെ ഗൗരവമായാണ് കാണുന്നതെന്നും കുറ്റവാളിയെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തിന് ഇടയ്ക്കാണ് മുഖ്യമന്ത്രി ആസ്പത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചത്.
കേരളത്തെ നടുക്കിയ ഈ സംഭവത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കുറ്റവാളിയെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ എത്തിക്കും. കുടുംബത്തിന്റെ ആശ്രയമായ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ സര്‍ക്കാര്‍ ജോലി നല്‍കുവാനാണ് തീരുമാനം. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന് മറ്റൊരു മാനം നല്‍കേണ്ടതില്ല എന്നും അതിന്റെ ഗൗരവം അനുസരിച്ചുതന്നെ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: