ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്‍റെ കണക്ക് സംസ്ഥാനസര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി. കേരള സര്‍ക്കാരും തമിഴ്‍നാട് സര്‍ക്കാരും സമര്‍പ്പിച്ച ഡാമുകളില്‍ നിന്ന് വെള്ളം എത്ര വീതം കഴിഞ്ഞ മഴക്കാലത്ത് തുറന്നു വിട്ടെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ തുറന്നുവിട്ട വെള്ളത്തിന്‍റെ കണക്കില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്.
മഹാപ്രളയത്തിന് ഉത്തരവാദികള്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചതാണ്. അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ 14 വരെ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തു വിടാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് ഏപ്രില്‍ 3-ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്‍ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്