കൊച്ചി: 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബഞ്ച് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതിരണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തു. നിപ്പോണ്‍ ടൊയോട്ട സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് പി. ബ. സുരേഷ്‌കുമാറിന്റേതാണ് ഉത്തരവ്. ട്രൈബ്യൂണല്‍ വിധി വസ്തുതകള്‍ പഠിക്കാതെയെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചും സംസ്ഥാനമൊട്ടാകെ 2000 സിസിയില്‍ കൂടുതലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ തടഞ്ഞുമാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നത്.
ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാഹന വിപണിയെയും ഉപയോക്താക്കളെയും ബാധിക്കുന്നതാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരുന്നത്. വാഹന വിപണിയെ പ്രതികൂലമായി ബാധിക്കുന്ന വിധിക്കു മുമ്പ് സംസ്ഥാനത്തിന്റെ ഭാഗം കേട്ടിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒരു പഠനത്തിലും കേരളത്തിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിലാണെന്നു തെളിഞ്ഞിട്ടില്ല. 2000 സിസിക്കു മുകളിലുള്ള വാഹനങ്ങള്‍ക്ക് സ്വകാര്യ റജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നോ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നോ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അപ്പീലില്‍ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: