ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്‌കാരികോത്സവം പരിപാടിയ്ക്കായി യമുനാ നദീതടം അലങ്കോലമാക്കിയതിന് ആര്‍ട്ട് ഒഫ് ലിവിങ് മേധാവി ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴയടച്ചു. സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു പിഴ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം തങ്ങള്‍ പിഴ അടച്ചതായി ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്താവനയിലൂടെ അറിയിച്ചു. പണം സ്വീകരിച്ചതായി ഡല്‍ഹി ഡവലപ്‌മെന്റ് അഥോറിറ്റി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ജെപി അഗര്‍വാള്‍ പറഞ്ഞു. ആര്‍ട് ഒഫ് ലിവിങ് നിയമം അനുസരിച്ചതില്‍ സന്തോഷമുണ്ട്. ലഭിച്ച തുക യമുന നദീ തടസംരക്ഷണത്തിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 35–ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യമുനാ തീരത്തു ലോക സാംസ്‌കാരിക ഉത്സവം മാര്‍ച്ചില്‍ സംഘടിപ്പിച്ചത്. മാര്‍ച്ച് 11 മുതല്‍ 13 വരെയാണു പരിപാടി നടന്നത്. തുടർന്ന് നദീതീരം അലങ്കോലമാവുകയായിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതെ തുടര്‍ന്നാണ് ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ വിധിച്ചത്. ജയിലില്‍ പോയാലും പിഴ അടക്കില്ലെന്നായിരുന്നു രവിശങ്കര്‍ ആദ്യം സ്വീകരിച്ചിരുന്ന നിലപാട്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങലാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. തുടര്‍ന്ന് രവി ശങ്കര്‍ നിലപാട് മാറ്റുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: