തിരുവനന്തപുരം:ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ മൊഴി നൽകാൻ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരായി. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മൊഴിയെടുക്കുകയാണ്. കേരളത്തിൻെറ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യൽ അന്വേഷണ കമീഷന് മുന്നിൽ ഹാജരാകേണ്ടിവരുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് മൊഴിയെടുപ്പ് ആരംഭിച്ചത്.
സോളർ ഇടപാടിൽ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളർ കമ്മിഷനു മുന്നിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ സഹായിക്കുന്ന സര്ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ശ്രീധരൻ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സരിതയെ കണ്ടതായി നിയമസഭയിൽ പറഞ്ഞ തീയതിയിൽ പിശകുപറ്റി. ബിജു രാധാകൃഷ്ണൻ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാൻ. ഉള്ളടക്കം വെളിപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാർ കേസിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. ഈ ആരോപണങ്ങളിൽ തൻെറ ഭാഗം പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സോളാർ ആരോപണങ്ങൾക്കെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാനാണ് ഒരു വർഷം മുമ്പ് പ്രത്യേക സോളാർ അന്വേഷണ കമീഷനെ സർക്കാർ നിയമിക്കുന്നത്. സോളാർ കേസിൽ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണൻെറയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും മൊഴികൾ എതിരായതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ കമീഷൻ നിർബന്ധിതമായത്. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുളളവരുടെ വിസ്താരത്തിനു േശഷമാണ് കമ്മിഷന്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജസ്റ്റിസ് സി.ശിവരാജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.