ആലപ്പുഴ: അന്ധവിശ്വാസത്തെ തുടർന്ന് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്നെന്ന കേസിൽ തെളിവില്ലെന്ന്ന കാരണത്താൽ, പിതാവിനെ കോടതി വെറുതെവിട്ടു. പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുന്നപ്ര തെക്കുപഞ്ചായത്ത് 13-ാം വാർഡ് പുതുവൽ വീട്ടിൽ മധുവിനെയാണ് (24) ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.ഹരിപാൽ വെറുതെ വിട്ടത്.
2010 സെപ്തംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 60 ദിവസം പ്രായമായ തന്റെ ആദ്യ പെൺകുഞ്ഞിന് ജനന സമയത്ത് പല്ലുണ്ടായിരുന്നെന്നും കുഞ്ഞ് വളരുന്നത് പിതാവിന് ദോഷമുണ്ടാക്കുമെന്നും ഒരു ജ്യോത്സ്യൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മധു ഭാര്യവീട്ടിൽ വച്ച് പട്ടാപ്പകൽ കുഞ്ഞിനെ നിലത്തടിച്ചു കൊന്നെന്നായിരുന്നു പൊലീസ് കേസ്. എന്നാൽ ഇതു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മധുവിന്റെ വീടിന് സമീപത്തുതന്നെയാണ് ഭാര്യവീട്. സംഭവ ദിവസം ഉച്ചയോടെ മധു വീട്ടിലെത്തി. ഈ സമയം ഭാര്യയും ഭാര്യാമാതാവും വീട്ടിൽ ഇല്ലായിരുന്നു. അല്പസമയം കഴിഞ്ഞ് ഭാര്യാമാതാവ് എത്തിയപ്പോൾ കുഞ്ഞ് കട്ടിലിൽ നിന്ന് വീണെന്ന് മധു പറഞ്ഞു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് പുലർച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചു.
മധു കുഞ്ഞിനെ നിലത്തടിച്ച് കൊന്നതാവാമെന്ന് ഭാര്യാ സഹോദരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദൃക്സാക്ഷിയില്ലാത്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാര്യയുടെയും ഭാര്യാമാതാവിന്റെയും നാട്ടുകാരുടെയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെയും മൊഴികളും ഇങ്ങനെയായിരുന്നു. ഭാര്യാമാതാവ് പിന്നീട് മരിച്ചു. പ്രതിഭാഗം വക്കീൽ ക്രോസ് വിസ്താരം നടത്തിയപ്പോൾ മൊഴിയിൽ ഉറച്ചു നിൽക്കാൻ ഡോക്ടർ ഉൾപ്പെടെ ആർക്കും കഴിഞ്ഞില്ല. ഭാര്യാ സഹോദരന് മധുവിനോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന പ്രതിഭാഗം വക്കീലിന്റെ വാദം അംഗീകരിച്ച കോടതി കേസ് തള്ളുകയായിരുന്നു.