പ്രളയത്തിൽ മുങ്ങിയ കേരളത്യു കൈപിടിച്ചുയർത്താനായി സർക്കാർ രൂപീകരിച്ച സാലറി ചലഞ്ചിൽ സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവുംപങ്കെടുത്തു. അറുപത് ശതമാനം പേരാണ് തങ്ങളുടെ ഒരുമാസത്തെ ശമ്ബളം നല്‍കാന്‍ തയാറായത്. എന്നാല്‍ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ചിനോട് നോ പറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഏയ്ഡഡ് കോളേജുകളില്‍ 80 ശതമാനം പേരും വിസമ്മതപത്രം നല്‍കിയെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്.
തിങ്കളാഴ്ച വൈകിട്ട് വരെയുള്ള ശമ്ബളബില്ലിന്റെ കണക്കെടുത്താണ് സത്യവാങ്മൂലം തയാറാക്കിയത്. ഇതനുസരിച്ച് 60 ശതമാനത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. കോളേജ് അധ്യാപകരില്‍ നിന്നാണ് ഏറ്റവും കുറവ് പങ്കാളിത്തമുണ്ടായത്. ആരില്‍ നിന്നും ശമ്ബളം പിടിച്ചു വാങ്ങിയിട്ടില്ലെന്നും താല്‍പ്പര്യമുള്ളവര്‍ തന്നാല്‍ മതിയെന്നുമാണ് പറഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. സാലറി ചാലഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ജിഒ സംഘ് നല്‍കിയ അപ്പീലിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയത്.