40 വർഷം ആര്‍എസ്എസിന് വേണ്ടി കളഞ്ഞ തനിക്കും പ്രവീണ്‍ തൊഗാഡിയയുടെ ഗതി തന്നെയായിരിക്കുമെന്നു ശ്രീരാമസേന നേതാവ്. ആര്‍എസ്എസില്‍ നിന്നും തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയത് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖാണ്. എന്റെ ശത്രുകള്‍ ആരാണെന്ന് എനിക്ക് തന്നെ നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ചിന്തകര്‍ തുടങ്ങിയവരെല്ലാം എന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്നവരാണ്. അവര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഭയക്കുന്നത് കൂടെയുള്ളവരെയാണ്. പിന്നില്‍ നിന്ന് കുത്താന്‍ അവര്‍ക്ക് നന്നായി അറിയാം. മുത്തലിഖ് അഭിമുഖത്തില്‍ പറഞ്ഞു.
കര്‍ണ്ണാടകയിലെ ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവായ മങ്കേഷ് ബണ്ഡേയ്ക്ക് എന്നോട് ഇഷ്ടകേട് മാത്രമല്ല, മറിച്ച് എനിക്ക് കിട്ടുന്ന സ്വീകാര്യതയിലും അദ്ദേഹത്തിനും കൂട്ടര്‍ക്കും വല്ലാത്ത അസ്വസ്ഥതയുണ്ട്. മുന്‍മുഖ്യമന്ത്രി ജഗതീഷ് ഷെട്ടറുടേയും, എംപി പ്രഹ്ലാദ് ജോഷിയുടേയും പിന്തുണയും അവര്‍ക്കുണ്ട്. അവര്‍ക്കൊപ്പവും, അല്ലാതെയും ഏറെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഞാന്‍, എന്നാല്‍ പാര്‍ട്ടിയില്‍ മറ്റൊരാള്‍ക്കും പേരും പ്രശസ്തിയും ലഭിക്കുന്നത് ഇവരെ വല്ലാതെ ചൊടുപ്പിക്കുന്നു. ബാക്കി ഉള്ളവരെല്ലാം ഒരു അടിമയെ പോലെ ജോലി ചെയ്യണമെന്ന സമീപനമാണ് ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു.
ജീവിതത്തിലെ 40 വര്‍ഷമാണ് ആര്‍എസ്എസിന് വേണ്ടി ഞാന്‍ ഇല്ലാതാക്കിയത്. എന്നെ പോലെ വിലപിക്കുന്ന ആയിരങ്ങള്‍ ഉണ്ട്. എന്നാല്‍ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല. തന്നെ പോലെ തന്നെ പലര്‍ക്കും ഹിന്ദുത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഹിന്ദുക്കള്‍ക്കിടയിലെ ഐക്യമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം എന്ന് പറയുമ്പോളും ഇവര്‍ക്കിടയില്‍ തന്നെ പല ചേരികളാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ചിലര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മുത്തലിഖ് രംഗത്ത് എത്തുന്നത്. ന്യൂസ് 18 ചാനലിലെ അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.