ന്യൂഡൽഹി: കള്ളപ്പണ നിക്ഷേപത്തിന്റെ പുറത്ത് വന്ന പാനമ രേഖകളിൽ ഒരു മലയാളി കൂടി. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണ് രേഖകളിൽ ഉള്ളത്. ഗൽഡിങ് ട്രേഡിങ് കമ്പനി ഡയറക്ടറാണ് ദിനേശ്. രഹസ്യനിക്ഷേപകരുടെ പട്ടികയിൽ സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോർജ് മാത്യുവിന്റെ പേരും ഉൾപ്പെട്ടിരുന്നു. സോൺ റിതം ഇന്റർനാഷനൽ ലിമിറ്റഡ്, വണ്ടർഫുൾ സൊലൂഷൻസ് ലിമിറ്റഡ് അടക്കം ആറു കമ്പനികളുടെ പേരിലാണു തിരുവനന്തപുരം സ്വദേശിയായ ജോർജ് മാത്യുവിന്റെ നിക്ഷേപം. ഈ കമ്പനികളിൽ ഡയറക്ടറോ ഡയറക്ടർ നോമിനിയോ ആണു ജോർജ് മാത്യു. സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസമാണ് ഉപയോഗിച്ചിരിക്കുന്നത്.
12 വർഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് തിരുവനന്തപുരം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജ് മാത്യു. 12 വർഷം മുമ്പ് ഇന്ത്യ വിട്ടതിനാൽ റിസർവ് ബാങ്കിന്റെ അധികാരപരിധിയിൽപ്പെടില്ലെന്നാണ് ജോർജ് മാത്യു പറയുന്നത്. പാനമക്കമ്പനികൾ സിംഗപ്പൂരിലെ തന്റെ ഇടപാടുകാരുടേതാണെന്നും ഇന്ത്യയുടെ ആദായനികുതി നിയമങ്ങൾ ഇവയ്ക്കു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൊസാക് ഫോൻസെക എന്ന കന്പനിയുടെ കേന്ദ്ര ഓഫീസിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ കഴിഞ്ഞ ദിവസം ചോർന്നത്. കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടർന്ന് ഐസ്‌ലാൻഡ് പ്രധാനമന്ത്രി സിഗ്മണ്ടർ ഡേവിയോ ഗൺലോഗ്‌സൺ രാജി വച്ചിരുന്നു. പാനമ രേഖകൾ പ്രകാരം വിദേശത്തു നിക്ഷേപം നടത്തിയതായി പറയപ്പെടുന്ന അഞ്ഞൂറോളം ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കവേയാണ് മലയാളികളുടെ വിവരങ്ങൾ പുറത്തുവരുന്നത്.
വിവാദ ടൂ ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീരാ റാഡിയയ്ക്കും പനാമയിൽ കള്ളപ്പണ നിക്ഷേപം ഉണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാരാണ് പട്ടികയിലുള്ളത്. ഇവരെ കൂടാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, കോർപ്പറേറ്റ് ഭീമനും ഡി.എൽ.എഫ് ഉടമ കെ.പി.സിങ്, അദ്ദേഹത്തിന്റെ ഒന്പത് കുടുംബാംഗങ്ങൾ, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടർമാർ തുടങ്ങിയവർ പട്ടികയിൽ പെടുന്നു. ഇതിൽ ബച്ചൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തനിക്ക് നിക്ഷേപം ഒരിടത്തുമില്ലെന്നാണ് വെളിപ്പെടുത്തൽ.