കോവളം: കാമുകൻ പ്രണയിച്ചു വഞ്ചിച്ചതിൽ മനംനൊന്ത യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. കോട്ടുകാൽ പുലിയൂർകോണം ആശാ ഭവനിൽ ചന്ദ്രന്റെയും സുജാതയുടെയും മകൾ ആശാ ചന്ദ്രനാണ് (24)മരിച്ചത്. വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപ് എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഇയാൾ വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്നും വർഷങ്ങളായി ഇയാൾ വിവിധ സ്ഥലങ്ങളിൽ വച്ച് യുവതിയെ പീഡിപ്പിച്ചിട്ടുള്ളതായി കത്തിലുണ്ടെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു. എം.എസ്.സി മാത്‌സ് പഠനശേഷം പി.എസ്.സി കോച്ചിംഗിന് പോകുകയായിരുന്ന ആശയെ ഇന്നലെ രാത്രി ഏഴോടെയാണ് വീട്ടിലെ ബെഡ് റൂമിനോട് ചേർന്ന കുളിമുറിയിൽ ഷാളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഒരു വിവാഹസൽക്കാരചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. മടങ്ങിഎത്തിയ വീട്ടുകാർ യുവതിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ മൃതദേഹം അനൂപിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇതറിഞ്ഞ ഇയാളും വീട്ടുകാരും വീട് പൂട്ടി ഒളിവിൽപോയി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ബാലരാമപുരം – വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ മൃതദേഹവുമായി കുത്തിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. തുടർന്ന് വിഴിഞ്ഞം സി.ഐ. നൂഉമാൻ നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രണയം, പീഡനം, ഒടുവിൽ വഞ്ചനയും; കോവളത്തു നടന്നതു പ്രണയദുരന്തം !
RELATED ARTICLES