അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചെന്ന കേസിൽ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ കോടതി ശരിവച്ചു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണു വിധി.
പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് സംയുക്ത അന്വേഷണസംഘം സുപ്രീംകോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദം കേള്‍ക്കല്‍ 22 നു പൂര്‍ത്തിയായി. നവാസ് ഷെരീഫിനെയും മൂന്നു മക്കള്‍ ഉള്‍പ്പെടെ എട്ടു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്. ഇതെത്തുടർന്നു കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു ഈ മാസം പത്തിന് 10 വാല്യങ്ങളുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.