മദർ തെരേസ വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ 2016 സപ്തബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിയും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചുവെന്നും വിശുദ്ധപദ പ്രഖ്യാപനം സപ്തംബര്‍ നാലിനുണ്ടാകുമെന്നും ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്.
മദര്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്ത് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാര്‍ത്ഥനകൊണ്ട് മോണിക്ക ബെസ്‌റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമായ സംഭവമാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ച ആദ്യത്തെ അത്ഭുത പ്രവര്‍ത്തി. തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥം വഴി ഭേദമായതാണ് രണ്ടാമത്തേത്. ഇതാണ് ഇപ്പോൾ വത്തിക്കാന്‍ അംഗീകരിച്ചത്. ഇതോടെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കി.
2003 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മദറിന്റെ മരണശേഷം താമസിയാതെ തന്നെ അവരെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. മരണാനന്തരം അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ വാഴ്ത്തപ്പെട്ടവളായി.