ശബരിമല: മഴയും പ്രളയവും മൂലം ഇതര സംസ്ഥാനത്തെ തീർഥാടകരുടെ വരവ് കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തിൽ വന്‍ കുറവ്. നടവരവിലും അപ്പം, അരവണ വില്‍പ്പനയിലും കഴിഞ്ഞ മണ്ഡല കാലത്തേക്കാല്‍ വൻ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യം മണ്ഡലകാലം ആരംഭിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ വരുമാനം 100 കോടി കഴിഞ്ഞു. ഈ വര്‍ഷം ഇതേ കാലയളവിലുള്ള വരുമാനം 84,71,61,904 ആണ്. 16 കോടിയിലധികം രൂപയുടെ വ്യത്യാസം. കാണിക്ക, അപ്പം, അരവണ, വിവിധ പൂജകള്‍ എന്നിവയിലുള്ള വരുമാനമാണ് പ്രധാനമായും കുറഞ്ഞത്. അപ്പം വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 62,01,180ഉം, അരവണയില്‍ 8,38,67,920 രൂപയുടെ കുറവുമാണ് ഉണ്ടായിരിക്കുന്നത്. നട വരുമാനം 36,55,49,951 ആയിരുന്നു കഴിഞ്ഞ വര്‍ഷം. ഈ വര്‍ഷം 30,86,26,862 രൂപയാണ് നട വരുമാനത്തില്‍ ലഭിച്ചത്.
വാടക, അര്‍ച്ചന എന്നിവയിലെ വരുമാനവും കുറഞ്ഞിട്ടുണ്ട്. അതേ സമയം ഭക്തര്‍ നല്‍കുന്ന സംഭാവന തുക വര്‍ദ്ധിച്ചിരിക്കുന്നു. 2014-15 വര്‍ഷത്തില്‍ ശബരിമല ക്ഷേത്രത്തിലെ വരുമാനം 220.22 കോടി രൂപ ആയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായിരുന്നു.
ശബരിമലയിലെ വരുമാനത്തിൽ വന്‍ കുറവ്
RELATED ARTICLES