കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു അനുവദിക്കില്ലെന്ന് മകനും മരുമകളും. നാട്ടുകാർ സംഘടിച്ചതിനെ തുടർന്ന് പോലീസ് ബലമായി ഗേറ്റ് തുറന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മകന്റെ പിടിവാശിമൂലം അരമണിക്കൂറിലേറെ അമ്മയുടെ മൃതദേഹം ആംബുലൻസിൽ കിടക്കേണ്ടിവന്നു.
പള്ളിപ്പുറം വടക്കുംകര സ്വദേശിയായ വീട്ടമ്മ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെയാണു മരിച്ചത്. പൊതുപ്രവർത്തകർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കാരത്തിനായി വീട്ടിലെത്തിച്ചപ്പോൾ ആയിരുന്നു സംഭവം. വർഷങ്ങളായി വീട്ടമ്മ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനോ തറവാടിനോടു ചേര്‍ന്ന് മകളുടെ വീട്ടിലേക്കു കൊണ്ടുപോകാനോ അനുവദിക്കില്ലെന്നായിരുന്നു മകന്റെയും മരുമകളുടെയും നിലപാട്.
മൃതദേഹം എത്തിക്കാനുള്ള നീക്കം തടഞ്ഞതോടെ നാട്ടുകാര്‍ മകനും ഭാര്യക്കുമെതിരേ തിരിഞ്ഞു. പോലീസ് എത്തി കുടുംബാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാത്തതിനെത്തുടര്‍ന്ന് ജൂനിയര്‍ എസ്.ഐ. ബിനിമോളുടെ നേതൃത്വത്തില്‍ ഗേറ്റ് ബലമായി തുറന്ന് മൃതദേഹം മകളുടെ വീട്ടിലെത്തിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പി.പി.ഇ. കിറ്റ് അണിഞ്ഞ് ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.