ജനിച്ചയുടൻ പിഞ്ചുകുഞ്ഞിനെ വെള്ളംനിറഞ്ഞ പാറമടയില്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ പിടിയില്‍. തിരുവാണിയൂര്‍ പഴുക്കാമറ്റത്താണ് നാടിനെ നടുക്കിയ സംഭവം. ആറ്റിനിക്കര സ്കൂളിനുസമീപത്ത് താമസിക്കുന്ന പഴുക്കാമറ്റത്തുവീട്ടില്‍ ശാലിനിയാണ് (36) പിടിയിലായത്. പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ പ്രസവവേദന അനുഭവപ്പെട്ട ശാലിനി, വയറുവേദനയാണെന്ന് ഇളയമകനോട് പറഞ്ഞശേഷം പുറത്തിറങ്ങി. വീടിനടുത്തുള്ള റബര്‍തോട്ടത്തിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പൊക്കിള്‍ക്കൊടി സ്വയം മുറിച്ചുമാറ്റിയശേഷം കൈയില്‍ കരുതിയ രണ്ട് ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞു. 500 മീറ്റര്‍ അകലെയുള്ള പാറമടയുടെ സമീപത്തെത്തി അഞ്ചുകിലോയോളം ഭാരംവരുന്ന കല്ലെടുത്ത് ദേഹത്ത് വരിഞ്ഞുകെട്ടിയശേഷം മടയിലേക്ക് വലിച്ചെറിയുകയായിരുന്നു. നാലു മക്കളുള്ള താൻ വീണ്ടും ഗർഭിണിയായാൽ ഉണ്ടാകാവുന്ന നാണക്കേട് ഭയന്നാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് പോലീസിനോട് ശാലിനി പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്ഇവര്‍.
രക്തം നഷ്ടപ്പെട്ട് അമ്മ അവശനിലയില്‍ കിടക്കുന്നതായി മൂത്തമകന്‍ അച്ഛനെ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് വീട്ടിലെത്തിയെങ്കിലും അകത്തുകയറാന്‍ ശാലിനി അനുവദിച്ചില്ല. ഇതോടെ പഞ്ചായത്ത് അംഗത്തെയും നാട്ടുകാരെയും അറിയിച്ചു. എന്നാല്‍, അവരെത്തിയപ്പോള്‍ വീട്ടില്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പുത്തന്‍കുരിശ് പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിച്ചു. പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം വ്യക്തമായത്.