ബംഗളൂരു: ബംഗളൂരു സ്ഫോടനകേ സ്സിൽ മഅ്ദനി സുപ്രീം കോടതിയിലേക്ക് . സ്ഫോടനകേസുകള്‍ ഒരുമിപ്പിക്കണമെന്ന് ആവശ്യപെട്ട് അബ്ദുല്‍ നാസര്‍ മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. കേസുകള്‍ ഏകീകരിക്കണമെന്നാവശ്യപെട്ട് മഅ്ദനി ബംഗളൂരുവിലെ വിചാരണ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഹർജി തള്ളുന്നതിനായി വിചാരണകോടതി ചൂണ്ടികാണിച്ച കാരണങ്ങള്‍ അപ്രസക്തമാണെന്നും പ്രോസിക്യൂഷന്‍ ഇടപെടല്‍ മൂലമാണ് വിചാരണ നീളുന്നതെന്നും സുപ്രീം കോടതിയില്‍ മഅ്ദനി ചൂണ്ടികാട്ടും. വിചാരണ മുടങ്ങുന്നതിനാല്‍ കേസ് കോടതി വ്യക്തമാക്കിയതിലും നീളുമെന്നും ജാമ്യത്തില്‍ ഇളവ് വേണമെന്നും വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും മഅ്ദനി ആവശ്യപെടും. മഅ്ദനിയുടെ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.
വിഷയത്തില്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ച മഅ്ദനിയോട് വിചാരണകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒമ്പതുകേസുകളായി രജിസ്റ്റര്‍ചെയ്ത സ്ഫോടന കേസ് ഏകീകരിച്ചാല്‍ ഒറ്റകുറ്റപത്രവും കുറ്റം ചുമത്തലും വേണ്ടിവരും ഇത് കേസ് നീളാന്‍ ഇടയാക്കുമെന്നും വ്യക്തമാക്കി വിചാരണകോടതി ഹരജി തള്ളി. കേസില്‍ ഒരു വര്‍ഷവും മൂന്ന് മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാകുമെന്നും വിചാരണ കോടതി വ്യക്തമാക്കി. അതേസമയം, ഡിസംബറില്‍ രാജിവെച്ച പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാമിന് പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. ഇതിനാല്‍ എന്‍.ഐ.എ കോടതിയില്‍ ഒന്നരമാസത്തോളമായി വിചാരണ നടക്കുന്നില്ല. ഇക്കാര്യവും മഅ്ദനി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും.