കുണ്ടറ: ജനുവരി 27നാണ് മധുസൂദനൻ പിള്ള (52)യെ തൂങ്ങി മരിച്ച നിലയിലും രണ്ടാം ഭാര്യ ജയലക്ഷ്മി (34), ജയലക്ഷ്മിയുടെ മകൾ കാർത്തിക (12) എന്നിവരെ വെട്ടേറ്റ് മരിച്ച നിലയിലും മധുവിന്റെ വീട്ടിൽ കാണപ്പെട്ടത്. ഈ വീടിന്റെ ചുവരുകളിൽ മധു രേഖപ്പെടുത്തിയെന്ന് കരുതുന്ന വിവരങ്ങളാണ് അന്വേഷണം പ്രിൻസിലേക്ക് എത്തിയത്. എന്നാൽ, ആശുപത്രി മുക്കിലെ ചക്രവർത്തി ലോഡ്ജ് ഉടമ പ്രിൻസ് വക്കീൽ ബുദ്ധിയിൽ പൊലീസിനെ വട്ടം കറക്കുന്നു. പിടിയിലായിട്ടും ചോദ്യം ചെയ്യലിലാണ് പുതിയ കഥകൾ മെനയുന്നത്.
കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രിൻസ്, ജയലക്ഷ്മി ജോലിചെയ്തിരുന്ന ലോഡ്ജിന്റെ ഉടമയാണ്. കൊല്ലം കോടതിയിൽ ഹാജരാകാനായി വരുന്ന വഴി ഇന്നലെ കിളികൊല്ലൂർ മങ്ങാട് നിന്നാണ് വൈകിട്ട് 5.45 ഓടെ പ്രിൻസ് പൊലീസിന്റെ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിന്തുടരുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട പ്രിൻസ് സുഹൃത്ത് വഴി ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടുന്നതിനായി എറണാകുളത്ത് എത്തിയിരുന്നു. എന്നാൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ തിരികെ ബംഗളൂരുവിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിന്നീട് കൊല്ലം കോടതിയിലെത്തി ഹാജരാകാനായിരുന്നുവത്രേ ശ്രമം. പ്രതിയെ സന്ധ്യയോടെ മധുസൂദനൻപിള്ളയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തന്റെ സഹോദരനോട് ഇത്ര ക്രൂരത എന്തിന് കാട്ടിയെന്നും പണം ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ തരുമായിരുന്നുവല്ലോയെന്നും മധുസൂദനൻപിള്ളയുടെ സഹോദരി പ്രഭാവതിയമ്മ പ്രിൻസിനോട് ചോദിച്ചു. ’’മോനേ നീ അവനെ കൊല്ലുമെന്ന് പലതവണ പറഞ്ഞതായി മധു എന്നോട് പറഞ്ഞിരുന്നുവെന്നും’’ പ്രഭാവതി വെളിപ്പെടുത്തി.
പ്രിൻസിനെ ഇന്ന് ലോഡ്ജിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ കെ.സദൻ അറിയിച്ചു. തനിക്ക് വസ്തു ഇടപാടുകൾ നടത്തി 45 ലക്ഷത്തിന്റെ ബാദ്ധ്യത ഇതുവരെയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജയലക്ഷ്മിയുടെ വസ്തു പ്രശ്നത്തിൽ ഇടപെട്ട് മദ്ധ്യസ്ഥനായി നിന്നുവെന്ന തെറ്റ് മാത്രമേ താൻ ചെയ്തുള്ളുവെന്നും പ്രിൻസ് പൊലീസിനോട് പറഞ്ഞു. ”തന്റെ ഒപ്പം കാറിൽ സാധാരണ ഭാര്യയെയാണ് കൊണ്ടു പോകാറുള്ളത്. എന്നാൽ ഇടയ്ക്ക് ഒരു ദിവസം മാത്രമാണ് മുൻസീറ്റിൽ തനിക്കൊപ്പം ജയലക്ഷ്മിയെ കൊണ്ട്പോയത്. അത് വലിയൊരു തെറ്റായിപ്പോയി. അത് കണ്ട് പലരും തന്നെ തെറ്റിദ്ധരിച്ചു. എല്ലായ്പോഴും ജയലക്ഷ്മിയുമായി താൻ യാത്ര നടത്തുകയാണെന്ന പ്രചരണത്തിനിടയാക്കി”. പ്രിൻസ് പൊലീസിനോട് പറഞ്ഞു. മധുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കളവാണെന്നും പ്രിൻസ് പറഞ്ഞു.