ന്യൂഡൽഹി: ജാട്ട് പ്രക്ഷോഭത്തിനിടെ ഹരിയാനയിൽ പത്തോളം സ്ത്രീകളെ തീവണ്ടിയിൽ നിന്ന് വലിച്ചിറക്കി ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. മൂർത്തലിനും ഹരിയാനയ്ക്കും സമീപമുള്ള ദേശീയപാതയ്ക്കരികിലെ പാടങ്ങളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന നിലപാടിലാണ് പൊലീസ്. അതിക്രൂരമായ ആക്രമണം ഒളിച്ചുവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പരാതിപ്പെടരുതെന്ന് പീഡനത്തിനിരയായവരോട് ആവശ്യപ്പെട്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് വിമുഖത കാണിക്കുന്നതിനാൽ കൂടുതൽ തുറന്നുപറയാൻ ദൃക്‌സാക്ഷികളും തയ്യാറാകാത്ത അവസ്ഥയാണ്.
പീഡനം അഭ്യൂഹമാണെന്ന് വരുത്തി ഇതിലേക്ക് ശ്രദ്ധ തിരിയുന്നത് തടയാൻ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെ കുടുംബം സഹിതം പൊലീസിന് മുന്നിലെത്തിച്ചെങ്കിലും ജില്ലാ അധികാരികൾ നടപടിയെടുത്തില്ല. പീഡനത്തിനിരയായവരെ വീട്ടിലെത്തിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം അപകടകരമായ അവസ്ഥയിൽ സ്ത്രീകളെ പാടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. കുടുംബാഗങ്ങൾ തന്നെ ഇവരെ പിന്നീട് കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് ഹസൻപൂരിൽ നിന്നും കുരാദിൽ നിന്നും സ്ഥലത്തെത്തിയവർ പുതപ്പുകളും വസ്ത്രങ്ങളും നൽകി.