എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെ എസ് ഇ ബി. 42 ലക്ഷം രൂപ കുടിശിക വന്നതോടെയാണ് കെ എസ് ഇ ബിയുടെ നടപടി. കളക്ടറേറ്റിലെ 13 ഓഫീസുകളാണ് വൈദ്യുതി ബിൽ അടക്കാത്തതെങ്കിലും ഫ്യൂസ് ഊരിയതോടെ 30 ഓഫീസുകൾ ഇരുട്ടിലായി. ഓരോ ഓഫീസിനും പ്രത്യേകം മീറ്റർ ഇല്ലാത്തതാണ് കാരണം. വിദ്യാഭ്യാസ വകുപ്പിന്റെതടക്കം കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകൾ നിലവിൽ വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കഴിഞ്ഞ അഞ്ചുമാസമായി കളക്ടറേറ്റിലെ പല വകുപ്പുകളും വൈദ്യുതി ബില്ല് അടച്ചിട്ടില്ലായെന്നാണ് വിവരം. മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയശേഷം ജോലി ചെയ്യുന്ന ജീവനക്കാരുടെ കാഴ്ചയും കാണാം. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയതോടെയാണ് ഫ്യൂസ് ഊരിയതായി മനസ്സിലാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച് കെഎസ്ഇബി നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം.
ബില്ല് അടച്ചിട്ട് അഞ്ചുമാസം, കുടിശ്ശിക 42 ലക്ഷം രൂപ; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി KSEB
RELATED ARTICLES