കോട്ടയം: അപമാനം സഹിച്ച് മുന്നണിയില്‍ തുടരേണ്ടതില്ലെന്നും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഇന്നലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായം. കെ എം മാണിയോട് അടുപ്പമുള്ള പിടി ജോസ്, വിക്ടര്‍ ടി തോമസ്, കെ എ ദേവസ്യ എന്നിവരാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്.ജനുവരി ഒന്നിന് മുന്‍പ് കേരളാ കോണ്‍ഗ്രസിന് മന്ത്രിയുണ്ടാകണമെന്ന് പി.സി ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം ബാര്‍ കേസില്‍ കെഎം മാണിക്കെതിരായ അന്വേഷണം നീണ്ടു പോകുന്നതില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രി സ്ഥാനം രാജിവെച്ച് 40 ദിവസം കഴിഞ്ഞിട്ടും ഒരു നടപടി പോലും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നും വിമര്‍ശനം ഉണ്ടായി. ആര്‍എസ്പിക്കും, ജെഡിയുവിനും കിട്ടുന്ന പരിഗണന പോലും കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്നില്ല. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ആവശ്യവും യോഗത്തിലുണ്ടായി. ഇതിനിടെ ബാര്‍ കോഴ കേസിലെ അന്വേഷണം നീട്ടരുതെന്നും വേഗം പൂര്‍ത്തിയാക്കണമെന്നും കെഎം മാണി പറഞ്ഞു. കേസന്വേഷണത്തെ താന്‍ ഭയക്കുന്നില്ല. ധനമന്ത്രി സ്ഥാനം തത്കാലം വേണ്ടെന്നാണ് അഭിപ്രായം എന്നും കെഎം മാണി വ്യക്തമാക്കി. കസ്തൂരി രംഗന്‍, റബര്‍ വിഷയങ്ങളില്‍ യുപിഎ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചത് തെറ്റായിരുന്നുവെന്ന വിമര്‍ശനവും യോഗത്തിൽ ഉയർന്നു.