ന്യൂഡൽഹി: ആർ.ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. കൊല്ലത്ത് നടക്കുന്ന പ്രതിമ അനാച്ഛാദനം സ്വകാര്യ ചടങ്ങാണ്. ഇതിൽ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത് സംഘാടകരാണ്. പ്രോട്ടോക്കോൾ സംബന്ധിച്ച കാര്യങ്ങളിൽ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം നൽകാറുള്ളതെന്നും ഒാഫീസ് അറിയിച്ചു. പാർലമെന്റിൽ കെ സി വേണുഗോപാൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ, പ്രധാനമന്ത്രിയുടെ ഓഫീസല്ല, എസ് എൻ ഡി പി യാണ് മുഖ്യ മന്ത്രിയെ ഒഴിവാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു.
ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരള ജനതയെ ഒന്നടങ്കം അപമാനിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കേരളത്തിന്‍റെ മുഴുവന്‍ ജനങ്ങളുടെയും ശബ്ദമാണ് മുഖ്യമന്ത്രിയുടെ ശബ്ദമെന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അദ്ദേഹത്തെ ഒഴിവാക്കിയതിൽ വിഷമമില്ല. വിവാദം കൊണ്ട് ഉമ്മൻ ചാണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.വെള്ളാപ്പള്ളി പറഞ്ഞു.