വടകര: തീരപ്രദേശത്ത് മുകച്ചേരി ഭാഗത്തുണ്ടായ ഭൌമസ്ഫോടനത്തെ തുടര്‍ന്ന് അഞ്ചു വീടുകള്‍ക്ക് വിള്ളൽ. ചൊവ്വാഴ്ച രാവിലെ 11.10നാണ് സംഭവം. സ്ഫോടനത്തെ തുടര്‍ന്ന്, വീടുകള്‍ക്ക് ചെറിയ കുലുക്കം അനുഭവപ്പെടുകയും പരിശോധനയില്‍ വിള്ളല്‍ കണ്ടത്തെുകയുമായിരുന്നു. മുകച്ചേരി ഭാഗം വൈക്കിലേരി വളപ്പില്‍ ആശിര്‍, തോട്ടുമുഖത്ത് ഹൈദ്രോസ് തങ്ങള്‍, മര്‍ത്താന്‍െറവിട സറീന, സുബൈദ മഞ്ചളകത്ത്, കല്‍മന്‍െറവിട സമീര്‍ എന്നിവരുടെ വീടുകള്‍ക്കാണ് വിള്ളല്‍ വീണത്.
എന്നാൽ, ഭൗമപ്രതിഭാസമാണിതെന്നും ഭയപ്പെടാനില്ലെന്നും ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആശിറിന്‍െറ വീടിനാണ് കാര്യമായ നഷ്ടമുണ്ടായത്. ഇവിടെ ചുമര്‍ നാലിടങ്ങളിലായി വിണ്ടുകീറി. അടുക്കളയോടു ചേര്‍ന്ന വാര്‍പ്പ് ചെറുതായി നീങ്ങിയിട്ടുണ്ട്. ജനല്‍ച്ചില്ലുകളും തകര്‍ന്നു.
ഹൈദ്രോസ് തങ്ങളുടെ വീടിന്‍െറ അടുക്കളയോടു ചേര്‍ന്ന ഭാഗത്തും വിള്ളലുണ്ടായി. ഇവിടെ വീടിനോടു ചേര്‍ന്നെടുത്ത കുഴി മൂടുകയായിരുന്ന ഇദ്ദേഹത്തിന്‍െറയും മകന്‍െറയും മുഖത്ത് മണ്ണ് തെറിച്ചുവീണു. വലിയ ശബ്ദത്തോടെയാണ് മണ്ണ് തെറിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഇതോടൊപ്പമാണ് വീടുകള്‍ക്ക് വിള്ളലും കണ്ടത്. സീനിയര്‍ ജിയോളജിസ്റ്റ് മോഹനന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ചതുപ്പുനിലങ്ങളില്‍ സാധാരണ കാണാറുള്ള മീഥൈന്‍ ഗ്യാസ് കുഴിയെടുത്തതുമൂലം ഭൂമിയുടെ താഴ്ന്ന വിതാനത്തിലേക്ക് നീങ്ങിയതാവാം ഇത്തരം പ്രതിഭാസത്തിന് കാരണമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.