കോട്ടയം: തെരഞ്ഞെടുപ്പ് പത്രികയില്‍ സമര്‍പ്പിച്ച സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി. ഉമ്മന്‍ ചാണ്ടി പൂര്‍വികസ്വത്ത് വെളിപ്പെടുത്തിയില്ലെന്നാണ് എല്‍ഡിഎഫിന്റെ പരാതി. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി റിട്ടേണിങ് ഓഫിസര്‍ സ്വീകരിച്ചു. തന്റെ പേരില്‍ പൂര്‍വ്വിക സ്വത്ത് ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 51 സെന്റ് കാര്‍ഷിക ഭൂമി പൂര്‍വ്വിക സ്വത്തായി ലഭിച്ചിട്ടുണ്ടെന്ന് ജെയ്ക് സി തോമസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് ആരോപിച്ചു. 2011ലും മുന്‍പും നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൂര്‍വ്വിക സ്വത്തില്ലെന്നാണ് ഉമ്മന്‍ ചാണ്ടി കാണിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.
പുതുപ്പള്ളി പഞ്ചായത്തില്‍ പെട്ട 56 സെന്റ് കാര്‍ഷിക ഭൂമി ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ട്. ഇതില്‍ അഞ്ച് സെന്റ് 2006ല്‍ വില്‍പ്പന നടത്തി. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. വില്‍പ്പന നടത്തിയ ആധാരത്തില്‍ ഒറിജിനല്‍ പകര്‍പ്പ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഏജന്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്വത്തുണ്ടെന്ന് കാണിക്കുന്ന രേഖകളും എതിരാളികള്‍ സമര്‍പ്പിച്ചു.
ഇതിനിടെ പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിനെതിരെ എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി. സ്വത്ത് വിവരത്തില്‍ അവ്യക്തതയുണ്ടെന്നാണ് പരാതി. ‘ദേശാഭിമാനി’, ‘ചിന്ത’ എന്നീ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ നാമനിര്‍ദേശക പത്രികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഇതു ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: