ബുരാരിയിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 11 പേരുടെയും മനോനിലയിൽ സംശയം പ്രകടിപ്പിച്ച് പോലീസ്. കുടുംബത്തിൽ ഉള്ളവർക്ക് മതിഭ്രമം ഉണ്ടായിരുന്നോ എന്ന സംശയമാണ് പോലീസ് ഇപ്പോൾ പ്രകടിപ്പിക്കുന്നത്. കുടുംബാഗങ്ങളിൽ പങ്കാളിത്ത മതിഭ്രമം എന്ന അവസ്ഥ ഉണ്ടായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
45 കാരനായ ലളിത് ഭാട്ടിയയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസിന് മനസിലാക്കാൻ സാധിച്ചത്. വീട്ടിൽ നിന്നും കണ്ടെത്തിയ ഇയാളുടെ ഡയറിക്കുറുപ്പിലെ ചില വരികളാണ് ഈ സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. 10 വർഷം മുൻപ് മരിച്ച് പോയ പിതാവുമായി തനിക്ക് സംസാരിക്കാൻ കഴിയുന്നുണ്ടെന്നും പിതാവ് പറയുന്നത് അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നുമായിരുന്നു ഡയറിക്കുറുപ്പുകൾ.
ലളിത് ഭാട്ടിയയുടെ പിതാവ് ഗോപാൽ ദാസ് പത്ത് വർഷം മുൻപാണ് മരിച്ചത്. വിമുക്ത ഭടനായിരുന്നു അദ്ദേഹം. പിതാവ് മരിച്ചതിന് ശേഷവും തനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിക്കുമായിരുന്നു എന്നാണ് ലളിതിന്റെ ഡയറിക്കുറിപ്പിൽ പറയുന്നത്. പിതാവിന്റെ ഫോട്ടോയ്ക്ക് മുമ്പിൽ നിന്ന് ലളിത് സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്ന സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പിതാവ് തന്നോട് പറയുന്ന കാര്യങ്ങൾ എന്ന രീതിയിലാണ് ലളിതിന്റെ ഡയറിക്കുറിപ്പുകൾ ഉള്ളത്. 2015 മുതലാണ് കുറിപ്പുകൾ എഴുതി തുടങ്ങിയിരിക്കുന്നത്. ഏകദേശം അമ്പതോളം പേജുകളുണ്ട്. ചില മാസങ്ങളിൽ കുറിപ്പ് എഴുതിയിട്ടില്ല. എല്ലാ കുറിപ്പുകളുടെയും തുടക്കത്തിൽ ശ്രീ എന്നെഴുതിയിട്ടുണ്ട്.