കൊച്ചി: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ദയാബായി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് അവകാശപ്പെട്ട് ദൃക്‌സാക്ഷി രംഗത്ത് വന്നു. ക്ലബ് എഫ്.എം റേഡിയോയിലൂടെയാണ് ദൃക്‌സാക്ഷി എന്നവകാശപ്പെട്ട് ജോര്‍ജ് എന്ന ഒരാള്‍ രംഗത്ത് വന്നത്. കണ്ടക്ടറല്ല ദയാബായി തന്നെയാണ് തെറ്റുകാരി എന്ന് ജോര്‍ജ് ആരോപിക്കുന്നു.
ജോർജിന്റെ വാക്കുകൾ ഇങ്ങനെ:
”ചാലക്കുടിയില്‍ നിന്നാണ് ഞാന്‍ കയറിയത്. ആലുവ എത്താറായപ്പോഴാണ് സംഭവം നടന്നത്. ബൈപ്പാസിലാണ് മാഡത്തിന് ഇറങ്ങേണ്ടിയിരുന്നത്. രാത്രിയായിരുന്നതു കൊണ്ടും മാഡത്തിന് സ്ഥലം മനസിലായില്ല, ഓരോ സ്‌റ്റോപ്പ് എത്തുമ്പോഴും കണ്ടക്ടര്‍ സ്ഥലം വിളിച്ച് പറയുന്നുണ്ടായിരുന്നു. ബസില്‍ നല്ല തിരക്കായിരുന്നു. ബാങ്ക് ജംഗ്ഷന്‍ കഴിഞ്ഞ് ഒരു വിമന്‍സ് കോളേജുണ്ട്. അവിടെയെത്തിയപ്പോഴാണ് ദയാബായി കണ്ടകട്‌റോട് ബൈപ്പാസിലെത്തിയില്ലേ എന്ന് ചോദിച്ചത്. ഞാന്‍ സ്ഥലം വിളിച്ച് പറഞ്ഞിരുന്നതാണല്ലോ ആളുകള്‍ അവിടെ ഇറങ്ങിയതാണല്ലോ എന്ന് കണ്ടക്ടര്‍ ചോദിച്ചു. അപ്പോള്‍ മാഡം കണ്ടക്ടറുടെ അടുത്ത് ക്ഷുഭിതയായി സംസാരിച്ചു. കണ്ടക്ടറെ മോശം വാക്കുപയോഗിച്ച് വിളിച്ചു. അതിനെതിരെ കണ്ടക്ടര്‍ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്കേറ്റമായി .
പിന്നീട് അടുത്ത സ്റ്റോപ്പിൽ ഇറക്കാമെന്ന് പറഞ്ഞ് അവരെ ഇറക്കുകയായിരുന്നു. ബസിൽ നിന്നിറങ്ങിയ ശേഷവും ദയാബായി കണ്ടക്‍ടറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.പിറ്റേന്ന് വാർത്ത അറിഞ്ഞപ്പോൾ താൻ ഇക്കാര്യങ്ങൾ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഓഫീസിൽ അറിയിച്ചിരുന്നു. തുടർന്ന് പാലക്കാട് ട്രാൻസ്പോർട്ട് വിജിലൻസിൽ നിന്നും ഒരാൾ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു”. ജോർജ് പറയുന്നു.
എന്നാല്‍ ജോര്‍ജിന്റെ ആരോപണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പിച്ച വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. ജോര്‍ജ് കണ്ടക്ടര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുകയാണെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമാണ് പ്രധാന വിമര്‍ശം.
ജോർജിന്റെ വാക്കുകൾ കേൾക്കാം: