ലോക്ക് ഡൗണിൽ നടന്ന അത്യപൂർവ്വമായ ഒരു മോഷണ കേസ് പോലീസ് ഇപ്പോൾ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ കുട്ടികൾ സംഘം ചേർന്ന് കാറുകൾ മോഷ്ടിച്ച് കറങ്ങാനിറങ്ങി. പരാതിക്ക് പിന്നാലെ കുട്ടി കൂട്ടത്തിലെ നാലു പേരെ കസ്റ്റഡിയിൽ എടുത്തപ്പോൾ പറഞ്ഞത് കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്.യുഎസിലെ നോർത്ത് കരോലിനയിലാണ് ലോക്ക്ഡൗണിനിടെ കുട്ടിക്കുറ്റവാളികളുടെ കാർ മോഷണങ്ങളും അരങ്ങേറിയത്.
ലോക്ക്ഡൗൺ കാരണം സ്കൂൾ അടച്ചിട്ടതോടെ വീട്ടിലിരുന്ന് ബോറടിച്ചെന്നും അതിനാലാണ് കൂട്ടുകാർക്കൊപ്പം ചേർന്ന് കാർ മോഷ്ടിച്ച് കറങ്ങി നടക്കുന്നതെന്നുമായിരുന്നു കുട്ടികളുടെ മൊഴി. വിവിധ കാർ ഡീലർഷിപ്പുകളിൽനിന്നായി 46 മോഷണക്കേസുകളാണ് വിൻസ്റ്റൺ സാലേം പോലീസ് രജിസ്റ്റർ ചെയ്തത്. ഏകദേശം 19 ഓളം കുട്ടികൾ ഇത്തരത്തിൽ കാർ മോഷ്ടിച്ച് കറങ്ങി നടക്കുന്നുണ്ടെന്നാണ് പോലീസിന് ഇവരിൽനിന്ന് ലഭിച്ച വിവരം. ഒമ്പത് വയസ്സുകാരൻ മുതൽ ഇക്കൂട്ടത്തിലുണ്ട്.
മോഷ്ടിച്ച മോട്ടോർ വാഹനം കൈവശം വെച്ചതിന് കഴിഞ്ഞ മാസം 19 കാരനായ മേക്കൽ സ്റ്റുവാർട്ട് ബിൻസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം മോഷണത്തിനിറങ്ങിയ കുട്ടികൾ വില കൂടിയ കാറുകളുമായി കറങ്ങിനടക്കുന്നത് കൂട്ടുകാരും കണ്ടു. ഇതോടെ ഇവർക്കും കാറുകൾ മോഷ്ടിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകയും കൂടുതൽ പേർ മോഷണത്തിനിറങ്ങുകയുമായിരുന്നു. കഴിഞ്ഞദിവസം പിടിയിലായ നാല് പേരിൽനിന്ന് പോലീസ് ഇതുവരെ 6 കാറുകൾ കണ്ടെത്തി.