നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ഡബ്ലു വി രാമനാണ് തന്നെ മികച്ച ബൗളറാക്കി വളര്‍ത്തിയതെന്ന് ഇന്ത്യൻ സൂപ്പർ സ്പിന്നർ രവിചന്ദ്ര അശ്വിന്‍. അദ്ദേഹത്തിന്റെ അച്ചടക്കവും ഉപദേശവും കരിയറിന്റെ തുടക്കത്തില്‍ വളരെ സഹായിച്ചു. അദ്ദേഹത്തിന്റെ കൃത്യമായ ഉപദേശമാണ് തുടര്‍ച്ചയായി പന്ത് ടേണ്‍ ചെയ്യിക്കാനും കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിക്കാനും പഠിപ്പിച്ചത്. അശ്വിൻ പറയുന്നു.
റണ്ണപ്പില്‍ വ്യതിയാനം വരുത്താന്‍ രാമന്‍ എന്നോട് നിര്‍ദേശിച്ചു. അത് എന്റെ ബൗളിങ്ങില്‍ കൃത്യമായ താളം നല്‍കി.കരിയറിന്റെ തുടക്കത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ടെക്‌നിക്കുകള്‍ വളരെയധികം സഹായിച്ചു. അശ്വിൻ കൂട്ടിച്ചേർത്തു.
ഇന്ത്യക്കുവേണ്ടി 71 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 365 ടെസ്റ്റ് വിക്കറ്റ് അശ്വിന്റെ പേരിലുണ്ട്. 10 വിക്കറ്റ് പ്രകടനം ഏഴ് തവണയും അഞ്ച് വിക്കറ്റ് പ്രകടനം 27 തവണയും അദ്ദേഹം നടത്തിയിട്ടുണ്ട്. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ 2389 റണ്‍സും അശ്വിന്‍ നേടി.