ചെന്നൈയിൽ ജാതി, മതം, ഗോത്രം, സമ്പന്നത, ദാരിദ്ര്യം, സംസ്ക്കാരം തുടങ്ങി എല്ലാത്തരത്തിലും വൈവിദ്ധ്യം ആഘോഷിക്കുന്ന തമിഴ്നാട്ടില് പ്രളയക്കെടുതി രൂക്ഷമായപ്പോള് ഉള്ളവനും ഇല്ലാത്തവനുമെല്ലാം ഒരുപോലെ. പ്രളയം സാമൂഹ്യ ജീവിതത്തിലെ എല്ലാ മേഖലകളേയും ഒരുപോലെ ബാധിച്ചപ്പോള് സവര്ണ്ണനും അവര്ണ്ണനും സമ്പന്നനും ദരിദ്രനും ഒരു നേരത്തെ ഭക്ഷണത്തിനായി എല്ലാ വിവേചനങ്ങളും മറന്ന് നില്ക്കുന്ന കാഴ്ച ഞെട്ടിക്കും.
നഗരത്തിലെ പെട്രോള് , ഡീസല് പമ്പുകളും എടിഎമ്മുകളും കാലിയാകുകയും പുറത്തിറങ്ങാനോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ബന്ധപ്പെടാനും കഴിയാതെ മുറിക്കുള്ളില് കുത്തിയിരിക്കുന്ന അവസ്ഥയിൽ. നാവികസേന വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്ക് വേണ്ടി ആളുകളുടെ തള്ളിക്കയറ്റമാണ്. കുടിവെള്ളം പോലും പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥയിൽ കിട്ടുന്ന സാധനങ്ങൾക്ക് വില കയറുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിനും വിശപ്പിനും മുന്നില് പാവപ്പെട്ടവനെന്നും സമ്പന്നനെന്നും വ്യത്യാസമൊന്നുമില്ല. യാചനയുടെ രൂപത്തില് ആകാശത്തേക്ക് കൈകള് നീട്ടി, ഒരല്പ്പം ആഹാരത്തിനുവേണ്ടി, ഒരു തുള്ളി കുടിവെള്ളത്തിനായി ഇന്ത്യന് വ്യോമസേനയുടെ വിമാനങ്ങളും കാത്തിരിക്കുന്ന ജനങ്ങളെയാണ് വ്യാഴാഴ്ച ചെന്നൈയിൽ പലയിടത്തും കണ്ടത്.
വെള്ളത്തിൽ മുങ്ങിയ വീടുകളുടെയും ഫ്ളാറ്റുകളുടെയും ടെറസുകളില്നിന്നും ബാല്ക്കണികളില്നിന്നുമാണ് ഈ കൈകള് പ്രതീക്ഷയോടെ ഉയര്ന്നത്.
ഇതില് അതിസമ്പന്നര് മുതല് ഉപജീവനത്തിനായി പെടാപ്പാട് പെടുന്നവര്വരെയുണ്ട്. മൊബൈല്ഫോണുകള് , വൈഫൈ, ബ്രോഡ്ബാന്റ് കണക്ഷനുകള് ഒന്നും ഇല്ലാത്ത സാഹചര്യത്തില് രക്ഷാപ്രവര്ത്തകരെ വിളിക്കാനാകാതെ വലയുകയാണ് ആള്ക്കാര്. സേവനദാതാക്കള്ക്ക് തങ്ങളുടെ പ്രവര്ത്തനം ശരിക്ക് നടത്താന് കഴിയാത്തതിനെ തുടര്ന്ന് കണക്ടിവിറ്റി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളോടും ബന്ധുക്കളോടും സഹായംതേടാന് വലിയ തിരിച്ചടിയായിട്ടുണ്ട്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെ മുഖാമുഖം കണ്ട ചെന്നൈ നഗരത്തില് ദുരിതക്കയങ്ങളില് നിന്നും പതിനായിരങ്ങളെ ഒഴിപ്പിച്ചു. സര്വ്വത്ര വെള്ളത്തില് ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ ഇപ്പോഴും അനേകര് വെള്ളം കയറിയ നിലയില് വീടുകളിലും താമസസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ദിവസങ്ങളായി പലയിടത്തും വൈദ്യൂതിയില്ല, വെള്ളപ്പൊക്കം നഗരവാസികളുടെ ദൈനംദിന ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.
ബുധനാഴ്ച മുതല് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. ദക്ഷിണ ചെന്നൈ ഏതാണ്ട് പൂര്ണ്ണമായി തന്നെ വെള്ളത്തിലായി. അണ്ണാ ശാലൈ, ചാ മിയേഴ്സ് എന്നിവ വെള്ളത്തിനടിയിലാണ്. ഡിസംബര് 1 മുതല് തുടര്ച്ചയായി മഴപെയ്ത് തുടങ്ങിയതോടെ ഗിണ്ടി, നാഗനല്ലൂര്, തിരുവന്മിയൂര്, മഡിപക്കം, തിരുമുല്ൈവോയല്, കോരാട്ടൂര്, പാഡി, കോളേജ്റോഡ്, പെരുമ്പക്കം, വെസ്റ്റ് മമ്പലം, നന്ദനം, കോട്ടൂര്പുരം, താംബരം, മുടിച്ചൂര് എന്നിവിടങ്ങളില് കെട്ടിടങ്ങളിലും റോഡുകളിലും വൈദ്യൂതി മുടങ്ങിയിരിക്കുകയാണ്.
കടപ്പാട് : മംഗളം