കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രക്തം സ്വീകരിച്ചതുവഴി 89 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2016 വരെയുള്ള ഒന്നരവര്‍ഷത്തിനിടെയിലെ പഠന റിപ്പോര്‍ട്ട് എന്‍എസിഒ ആണ് പുറത്തു വിട്ടിരിക്കുന്നത്. 2007 മുതല്‍ രക്തം സ്വീകരിച്ചതു വഴി രാജ്യത്ത് 20,592 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായാണു സര്‍ക്കാരിന്റെ കണക്ക്. കേരളത്തില്‍ ശേഖരിക്കുന്ന രക്തത്തില്‍ 0.5-1 ശതമാനത്തോളം അണുബാധയുള്ളതാണ്.
രക്തം നല്‍കുന്നതിലൂടെ രോഗം പടരുന്നതു തടയാന്‍ കേരളത്തില്‍ രക്ത പരിശോധനയ്ക്കു ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെക്നോളജി (നാറ്റ്) അടിയന്തരമായി നടപ്പാക്കണമെന്നു വിദഗ്ധര്‍ ആവശ്യപെടുന്നു. ജനിതക ഘടകങ്ങളെ ബാധിക്കുന്ന എച്ച്‌ഐവി, ഹെപ്പെറ്റെറ്റിസ് ബി, ഹെപ്പെറ്റെറ്റിസ് സി തുടങ്ങിയ വൈറസുകളെ നേരിട്ടു കണ്ടുപിടിക്കാന്‍ നാറ്റ് ടെസ്റ്റ് സഹായിക്കുമെന്നും സംസ്ഥാനത്തെ രക്തബാങ്കുകളില്‍ ഇത് അടിയന്തരമായി നടപ്പാക്കണമെന്നും വിദഗ്ധ സമിതി പറഞ്ഞു.
രാജ്യത്തെ നിരവധി ആശുപത്രികളിലും രക്തബാങ്കുകളിലും ഇതുവരെ നാറ്റ് സൗകര്യം സ്ഥാപിച്ചിട്ടില്ല.സംസ്ഥാനത്ത് 160 രക്ത ബാങ്കുകളും രക്തശേഖരണ സൗകര്യങ്ങളുമുണ്ട്. ഇതില്‍ 1-2 ശതമാനത്തിനു മാത്രമേ നാറ്റ് സൗകര്യമുള്ളു. നാറ്റ് സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ ചുരുങ്ങിയത് മൂന്നുകോടി രൂപ മുതല്‍മുടക്കുവരും. കനത്ത സാമ്ബത്തികച്ചെലവാണു സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു നടപ്പാക്കാനുള്ള തടസം.