മംഗലാപുരം:പശുക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് വിശ്വഹിന്ദ് പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചു കൊന്നു. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള ശാന്തകട്ടയിലാണ് സംഭവം. രണ്ട് പശുക്കളുമായി ടെമ്പോയില്‍ വരികയായിരുന്ന പ്രവീണിനെയും സുഹൃത്തായ അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവഡിഗയെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് പ്രവീണ്‍ പൂജാരി(28)യെയാണ് അടിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷമാണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാര്യം പുറത്തുവരുന്നത്. സംഭവത്തില്‍ ഹെബ്രി പോലീസ് 17 പേരെ അറസ്റ്റ് ചെയ്തു.
പശുക്കടത്തിന്റെ പേരില്‍ വന്‍ അക്രമ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് നടക്കുന്നത്. നിരവധി കൊലപാതകങ്ങളാണ് ഇതിന്റെ പേരില്‍ നടന്നത്. സെപ്തംബര്‍ 28 ന് ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ മദ്ധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയതോടെയൊണ് ഗോവധവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങള്‍ രാജ്യത്ത് വ്യാപകമായത്.