കണ്ണൂർ പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിൻ ലാലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ഇന്നലെ നടത്തിയ പരിശോധനയിലും രണ്ട് ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഷിബിൻ ലാൽ, അരുൺ, അതുൽ അടക്കമുള്ളവരുടെ അറസ്റ്റ് രാവിലെ പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സായൂജിനെ ഉടൻ അറസ്റ്റ് ചെയ്യും. ബോംബ് നിർമാണം ആസൂത്രണം ചെയ്തത് ഒളിവിൽ കഴിയുന്ന ഷിജാലും സ്ഫോടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഷിജാലിനെ കൂടാതെ, അക്ഷയും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.