കൊറോണയെ നേരിടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക.
ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർ ഇതിന്റെ പരിധിയിൽപ്പെടും. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇൻഷുറൻസ്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ 80 കോടി ഇന്ത്യക്കാരെ ഉൾക്കൊള്ളും. നിലവിൽ ഒരോ ആൾക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നൽകും.
8.69 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം വർഷം 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ നല്കും.
മൂന്നു കോടി മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ വീതം നൽകും. ഇവർക്ക് നേരിട്ട് പണം കൈമാറ്റമാകും.
ഉജ്ജ്വല പദ്ധതിയിലുള്ള ബി.പി.എൽ പരിധിയിൽപ്പെട്ട 8 കോടി പേർക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ, ഇതിലൂടെ ഏഴു കോടി പേർക്ക് പ്രയോജനം
നിർമ്മാണതൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാം.
ജില്ലാ ധാതു നിധിയിലെ തുക കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കാം.