തിരുവനന്തപുരം: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ചെറിയാൻ ഫിലിപ്പിനെതിരെ കേസെടുക്കാൻ നിർദേശം. ക്രിമിനൽ കേസെടുക്കാൻ വനിതാ കമ്മിഷനാണ് ഡിജിപിക്ക് നിർദേശം നൽകിയത്. സ്ത്രീകളെ അപമാനിക്കുന്നതാണ് ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. പോസ്റ്റ് വിവാദമായതിനെത്തുടർന്ന് ചെറിയാൻ ഫിലിപ് ഖേദം രേഖപ്പെടുത്തിയിരുന്നു.
”തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ സമരമാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്” എന്ന ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റാണ് വിവാദമായത്.
ചെറിയാൻ ഫിലിപ്പിന്റെ പരാമർശനത്തിനെതിരെ നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു. ചെറിയാൻ ഫിലിപ്പ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. ചെറിയാൻ ഫിലിപ് കേരള സ്ത്രീ സമൂഹത്തോട് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു.