കൊച്ചി: ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ പിടിക്കാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൃഗസംരക്ഷണനിയമം കർശനമായി പാലിക്കണം. വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തെരുവുനായ ശല്യത്തിനെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്ല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ഇതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതിന് നിയമാനുസൃതമായ നടപടികളാണ് അവര്‍ കൈക്കൊള്ളേണ്ടത്. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. നായ്ക്കളെ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഉണ്ടാവണം. ഇവയെ പരിപാലിക്കാന്‍ എല്ലാ താലൂക്കുകളിലും ആസ്പത്രികളും ഉണ്ടാവണം-ഉത്തരവില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
തെരുവ്‌നായശല്ല്യം അവസാനിപ്പിക്കാന്‍ ഹൈക്കോടതി പുറപ്പെടുവിച്ച ആറ് മാര്‍ഗനിര്‍ദേശങ്ങള്‍:
1. തെരുവ്‌നായക്കളെ പിടികൂടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയമിക്കണം
2. തെരുവ്‌നായ്ക്കളുടെ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയുടെ ചുമതല മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണം.
3. പിടികൂടുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കാനായി ജില്ലാതലത്തില്‍ റസ്‌ക്യൂ ഹോമുകള്‍ സ്ഥാപിക്കണം.
4. എല്ലാ ജില്ലകളിലും വെറ്ററിനറി ആസ്പത്രികള്‍ സ്ഥാപിക്കണം.
5. എല്ലാ താലൂക്കുകളിലും പോളിക്ലിനിക്കുകള്‍ സ്ഥാപിക്കണം.
6. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരുവുനായ ശല്ല്യം അറിയിക്കാന്‍ പരാതി സെല്‍ ആരംഭിക്കണം.